Thursday 3 January 2008

ഈ രോദനം അമ്മയ്ക്കു (ഭൂമിദേവിക്കു) വേണ്ടി

ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി, മറ്റു വകുപ്പു മന്ത്രിമാര്‍ റവന്യു വകുപ്പു ഉദ്ദ്യോഗസ്ഥര്‍, എല്ലാ ജില്ലകളിലേയും കളക്ടര്‍മാര്‍, നല്ലവരായ പൊതുപ്രവര്‍ത്തകര്‍, നിതിന്യാ‍യ വകുപ്പു അധികാരികള്‍ തുടങ്ങി സമൂഹത്തില്‍ സ്വാധീനം ചെലുത്താ‍ന്‍ പ്രാപ്തരായിട്ടുള്ളവരും, ബാദ്ധ്യതയുള്ളവരുമാ‍യ എല്ലാവരോടും വളരെ ദുഃഖത്തോടുക്യൂടി ബോധിപ്പിക്കുന്ന അപേക്ഷ :-

നമ്മുടെ കൊച്ചു സം‍സ്ഥാനത്തിന്റെ തെക്കേ അറ്റം മുതല്‍ വടക്കേ അറ്റം വരെയുള്ള പാടശേഖരങ്ങളും, കുന്നുകളും, തോടുകളും, പുഴകളും പലതരം കൈയേറ്റത്താല്‍ നിരന്തരം നശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയാണല്ലോ! ഇതു മൂലം, പരിധസ്ഥിതിയില്‍ വളരെ മാറ്റം സംഭവിക്കുമെന്നു ദേശസ്നേഹികളായ നാട്ടുകാര്‍ ഭയപ്പെടുന്നു. ഇതിനെ എതിര്‍ത്തു പല പൊതുപ്രവര്‍ത്തകരും സമരങ്ങളും തടയലുകളും നടത്തിയിട്ടും, ഈ പ്രവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന മാഫിയകള്‍ അക്രമികളുടെയും, ഗുണ്ടകളുടേയും, ആത്മാര്‍ത്ഥതയില്ലാത്ത നന്ദി കെട്ട ചില ഉദ്യോഗസ്ഥരുടെയും സഹായത്താല്‍ നിര്‍ബാധം നിയമലംഘനം നടത്തികോണ്ടിരിക്കുന്നു. ഈ കാര്യങ്ങളെ പറ്റി നിരന്തരം പത്രങ്ങളിലും, മറ്റു മാധ്യമങ്ങളിലും വാര്‍ത്തകള്‍ വരുന്നതു തങ്കളുടെയെല്ലാം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടകുമല്ലോ!

അശാസ്ത്രീയരീതിയില്‍ ഭൂമിയുടെ ഘടന മാറ്റുന്നതുകൊണ്ട് ശേഷിക്കുന്ന ഭൂമികൂടീ ഉപയോഗശൂന്യമായി കേരളത്തിന്റെ അങ്ങോളമിങ്ങോളം കിടക്കുന്നതു തങ്കളാരും കാണുന്നില്ലേ? . പെരിയാ‍ര്‍ പോലെയുള്ള മഹാനദികളുടെ നടുക്കു പൊന്തക്കാടുകള്‍ പിടിച്ചു പുഴകളുടെ സ്വാഭാവം തന്നെ മാറിപ്പോയ ദയനീയ കാഴച്ച അല്‍പ്പമെങ്കിലും മനുഷ്യത്വമുള്ളവരുടെ മനസ്സിനെ തീര്‍ച്ചയായും വേദനിപ്പിക്കും. റോഡുവക്കിലുള്ള കൃഷുഭൂമി മണ്ണിട്ടു നികത്തുന്നതുമൂലം, അതിന്റെ പുറകിലുള്ള പാടങ്ങളിലേക്കു പോകാനുള്ള വഴികള്‍ തടസപ്പെട്ടു കൃഷിനടത്താന്‍ പറ്റാതായികിടക്കുന്നതും താങ്കളെല്ലാവരും കാണുന്നില്ലെ?
കൊല്ലത്തില്‍ 6 മാസത്തോളം മഴ പെയ്യുന്ന നമ്മുടെ സംസ്ഥാനത്തു, യധേഷ്ടം മഴവെള്ളം ഒഴുകിപ്പോകുന്നതിനു സൌകര്യം വേണം. അല്ലങ്കില്‍ അതു കെട്ടിനിന്നു രോഗജ്ന്യങ്ങളായ കൃമികീടങ്ങളുടെ ഉല്‍പ്പാദനകേന്ദ്രങ്ങളായി തീരും. ഈ കഴിഞ്ഞ മഴക്കാലത്തു നമ്മടെ നാട്ടില്‍ അപരിചിതമായ പലപകര്‍ച്ചവ്യാധികളും പടര്‍ന്നുപിടിച്ചു ജനങ്ങള്‍ വലഞ്ഞതും, പലരും രോഗം മൂലം അകാല മൃത്യു വരിച്ചതും പെട്ടെന്നു മറക്കാന്‍ പറ്റുമ്മോ?

പലതരം ജന്തുക്കളുടെയും, സസ്യങ്ങളുടെയും വംശനാശം സംഭവിച്ചുകൊണ്ടിരിക്കുകയല്ലേ?
മണ്ണിനേയും, കൃഷിയേയും ആശ്രയിച്ചു കഴിഞ്ഞ ഒരു വിഭാഗം തന്നെ ഇല്ലാതാകുകയല്ലെ? മനുഷ്യന്റെ ഒന്നാമത്തെ അടിസ്ഥാനാവശ്യമായ “ആഹാര”ത്തിന്റെ ഉല്പാദനത്തെയും, ജീവിക്കാനുള്ള പ്രകൃതിയേയും തകര്‍ത്തിട്ടുള്ള ഒരു വികസനവും വികസനമായി കരുതാന്‍ വിവേകമുള്ള ജനതക്കു സാധിക്കുമോ?

അതിനാല്‍--

1)
നല്ലവരും, ആത്മാര്‍ത്ഥതയുള്ളവരുമായ ഒട്ടനേകം നിയമപാലകരും, റവന്യൂ ഉദ്യോഗസ്തരും നിയമലംഘകര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുമ്പോഴും, അവയെല്ലാം പുല്ലുപോലെ കണക്കാക്കി നിര്‍ബാധം നിയമലംഘനം നടത്തുന്നവരെ നേര്‍വഴിയിലാക്കാന്‍ തങ്കളെല്ലാവരും ഒരുമിച്ചു മുന്‍‌കൈ എടുക്കേണ്ടതാണു.

2)
നിര്‍മാണാവശ്യങ്ങള്‍ക്കും, വികസനാവശ്യങ്ങള്‍ക്കും ഭൂമി ഉപയോഗിക്കുമ്പോള്‍ പ്രകൃതിയുടെ സ്വഭാവമനുസരിച്ചുള്ള നീരൊഴുക്കിനു വേണ്ടത്ര സൌകര്യമുണ്ടോ എന്നു 100 % ഉറപ്പാക്കുക.

3)
പുഴകളിലെ പാലങ്ങള്‍ ഉള്ള ഭാഗത്തു നിന്നും മണലെടുപ്പു പൂര്‍ണ്ണമായി നിരോധിക്കുക. ഇന്നു പല പാലങ്ങളുടേയും കാലുകള്‍ മണലെടുപ്പുമൂലം ഭൂമിയില്‍ തൊടാതെയാണു നില്‍ക്കുന്നതു. ഇതു വന്‍ അപകടങ്ങള്‍ വരുത്തി വയ്ക്കും. അപകടം വന്നു കരയുന്നതിനേക്കാള്‍ നല്ലതല്ലെ മുന്‍‌കരുതല്‍?

4)
പരിതസ്ഥിതിക്കും പൊതു ജനങ്ങള്‍ക്കും ഉപദ്രവകാരികളാ‍യി നിയമലഘനം നടത്തുന്ന മാഫിയകള്‍ക്കും, അവര്‍ക്കു സഹായം ചെയ്യുന്ന നന്ദികെട്ട ഉദ്യോഗസ്ഥര്‍ക്കും കഠിന ശിക്ഷകള്‍ കൊടുക്കാനും, അവരുടെ എല്ലാ സ്വത്തും സര്‍ക്കാരിലേക്കു കണ്ടുകെട്ടാനും സംവിധാനം ഉണ്ടാക്കുക. (സ്വത്തിനു വേണ്ടിയാണല്ലോ നിയമലംഘനം!)

5)
തരിശായി കിടക്കുന്ന കൃഷിഭൂമി സര്‍ക്കാര്‍ കണ്ടു കെട്ടുകയോ, അല്ലങ്കില്‍ ഏറ്റെടുത്തു കൃഷിനടത്താന്‍ തയാറുള്ള വ്യക്തികളേയോ, സഹകരണ സംഘങ്ങളേയോ ഏല്‍പ്പിക്കുക. അതിനു വേണ്ട നിയമനിര്‍മാണം നട്ത്തുക.

6)
വികസനത്തിനുവേണ്ടി പുതിയ സംരംഭങ്ങള്‍ വരുമ്പോള്‍, സംരംഭങ്ങളെ പറ്റി പഠിച്ചു റിപ്പോര്‍ട്ടുനല്‍കാനും, സംരംഭങ്ങള്‍ നടപ്പിലാകാനും ചില സ്വകാര്യ കമ്പനികളെ ഏല്‍പ്പിക്കുന്നതിനേക്കാള്‍ നല്ലതു, സ്വദേശത്തും വിദേശത്തും ജോലിചെയ്തും, ചെയ്യിപ്പിച്ചും ധാരാളം അനുഭവസമ്പത്തുമായി തിരിച്ചെത്തികൊണ്ടിരിക്കുന്ന കഴിവുള്ള നാട്ടുകാരെ തന്നെ ഏല്‍പ്പിക്കുക. (സ്വകാര്യ കമ്പനികള്‍ ഉത്സവപറമ്പിലെ ആനയെ പോലെ - തിന്നാന്‍ പട്ടകിട്ടിയാല്‍ മതി ഉത്സവം നന്നാവണമെന്നുണ്ടോ - എന്ന ചിന്താഗതിക്കാരായിരിക്കും).

എന്റെ വ്യക്തിപരമായ സഹകരണമോ, സേവനമോ, നിര്‍ദ്ദേശമൊ ആവശ്യമെങ്കില്‍ desabhimani@gmail.com എന്ന അഡ്രസില്‍ ബന്ധപ്പെടുക.

സ്നേഹബഹുമാനത്തോടെ
പി.വി.പി നായര്‍