Wednesday 27 February 2008

കേരളാംബയെ സുന്ദരിയാക്കാന്‍ പറ്റുമോ?

മനുഷ്യസമൂഹത്തില്‍ സാംസ്കാരികമായും, ബുദ്ധിപരമായും, ഉണ്ടാകുന്ന പരിണാമങ്ങള്‍ പലതരം പുതിയ ജീവിതരീതിയും സ്വീകരിക്കാന്‍ സമൂഹത്തെ നിര്‍ബ്ബന്ധിതരാക്കും. പുതിയ സാങ്കേതിക വിദ്യകള്‍ നിത്യജീവിതത്തില്‍ സ്വാധീനം ചെലുത്തുകയും, സാവധാനം അവ ഒഴിച്ചുകൂടാന്‍ വയ്യാത്തവണ്ണം ജീവിതശലിയുടെ ഭാഗമായി മാറുകയും ചെയ്യും. കഴിഞ്ഞ കാല്‍നൂറ്റാണ്ടുകാലമായി, ഈ പരിണാമങ്ങളും, സങ്കേതികവിദ്യകളുടെ വൈവിധ്യവും, അവ ജീവിതരീതിയില്‍ വരുത്തുന്ന മറ്റങ്ങള്‍ അതിവേഗത്തിലാക്കിയിട്ടുണ്ട്. ഇതു ബൌദ്ധികമായ പുരോഗതിയുടെ പ്രതിഫലനമാണു. ഇതു പ്രകൃതിസഹജവുമാണു! അതു നല്ലതു തന്നെ! സഹര്‍ഷം പുരോഗതിയേയും, വികസനങ്ങളേയും നമുക്കു സ്വീകരിച്ചേ പറ്റൂ!

അതിനോടൊപ്പം തന്നെ, ഒരു മറുവശം കൂടി ഉണ്ട്! വികസനങ്ങള്‍ വികലമായി നടപ്പാക്കുമ്പോള്‍, വെളുക്കാന്‍ തേച്ചതു പാണ്ടാകാതെ കൂടി ശ്രദ്ധിക്കണം.

ഏതു വികസനങ്ങളും ഭൂമിയിലേ നടത്താന്‍ പറ്റൂ! അതിനു ഭൂമി വേണം. ഭൂപ്രകൃതിക്കു മാറ്റം അനിവാര്യം! കുന്നുകളും, കുഴികളും, സമനിലങ്ങളായി മാറണം. ഇതിനു ഒരു വേറെ ഒരു പ്രധിവിധിയും ഇല്ല! ഇവിടെ ആണു ശ്രദ്ധിക്കേണ്ടതു. നമ്മള്‍ വികസനത്തിനാ‍യി ഭൂമിയില്‍ അടിച്ചേല്‍പ്പിക്കുന്ന രൂപമാറ്റങ്ങള്‍, മറ്റു പ്രകൃതിക്കു കൂടി സ്വീകാര്യമാകുന്ന രീതിയില്‍ ആകണം.

ഭൂമി നികത്തുമ്പോള്‍, വേണ്ടത്ര നീര്‍ചാലുകളും, തോടുകളും നിര്‍മ്മിക്കണം. അവ വര്‍ഷക്കാ‍ലത്തെ മഴവെള്ളം ഉള്‍ക്കെള്ളാന്‍ ശേഷി ഉള്ളതാകണം. അല്ലാത്ത പക്ഷം, വെള്ളകെട്ടും, വൃത്തികേടും നിറഞ്ഞ ഒരു ചുറ്റുപാടായിരിക്കും വികസനത്റ്റിനു ചുറ്റും ഉണ്ടാകുക. “ശരിയായ ഡ്രൈനേജ് സിസ്റ്റം” ഒന്നാമതായി ആസൂത്രണം ചെയ്യണം. അതിനു ശേഷം മാത്രമേ, ഫില്ലിങ്ങ്, കോമ്പൌണ്ട് വാള്‍, ബില്‍ഡിങ്ങു കണ്‍‌സ്റ്റ്ട്രക്ഷണ്‍ എന്നുവക്കു അനുവാദം കൊടുക്കാവൂ എന്നാണു എന്റെ അഭിപ്രായം.

കേരളത്തില്‍ നൂറുകണക്കിനു നീര്‍ചാലുകളും, തോടുകളും ഉണ്ട്. സര്‍ക്കാരിനു എത്രചിലവു വന്നാലും, ഇവ വൃത്തിയാക്കി, ഇരുവശവും കോണ്‍ക്രീറ്റു ഭിത്തികെട്ടി, ആവശാനുസരണം ആഴവും,വീതിയും തീര്‍ത്തു, സുഗമാ‍യ നീരെഴുക്കു 100%വും ഉറപ്പാക്കന്ണം. ആതു പോലെ എല്ലാ തോടുകളുടേയും പുഴകളുടേയും തീരങ്ങളില്‍ പുറമ്പോക്കു ഭൂമി ധാരാളം ഉണ്ട്. അവ അതിരുകള്‍ തിരിച്ചു, വൃക്ഷങ്ങള്‍ വച്ചു പിടിപ്പിക്കുകയുമാവാം. (കേരളത്തില്‍ ഒറ്റ കാന പോലും ശരിയായി തീര്‍ക്കാന്‍ സാധിച്ചിട്ടില്ല എന്ന കാര്യം മറന്നുകൊണ്ടല്ല ഇതെഴുതുന്നതു! മനസ്സിന്റെ ആശ കൊണ്ടാണ്)

ഇങ്ങനെ ഒരു ഭാഗത്തുനിന്നും വികസനത്തിനു വേണീ ചൂഷണം ചെയ്യുമ്പോള്‍, മറുകൈകൊണ്ട്, ഭൂമിയെ തലോടി സമാധാനിപ്പിക്കാനുമുള്ള ബാധ്യത നമുക്കു ഇല്ലേ?

“ബുദ്ധിമാന്മാരായ ഭൂമാഫിയകള്‍” വഴിയരികിലുള്ള ഭൂമി വാങ്ങി മതിലുകെട്ടി അതിനു പിന്നിലുള്ള ഭുമിയിലേക്കുള്ള മാര്‍ഗ്ഗങ്ങള്‍ ഇല്ലാതാക്കി, അതും “ചുളു വിലക്കു” വിഴുങ്ങാന്‍ വലവച്ചിരിക്കുന്നതു എങ്ങും കാണം. ഏതു ഭൂമിയുടെയുടേയും ചുറ്റുമതിലുകള്‍ പണിയാന്‍ അനുവദിക്കുമ്പോല്‍ സമീപത്തുള്ള മറ്റു വസ്തുക്കളിലേക്കു ശരിയായ ഗതാഗത സൌകര്യം ഉണ്ടോ എന്നു ഉറപ്പുവരുത്തണം. അതിനു നിലവിലുള്ള നിയമങ്ങള്‍ കൂടുതല്‍ ശക്തമാക്കണം.

ഇനിയും കൂടുതല്‍ വികസങ്ങള്‍ വന്നുകൊണ്ടെയിരിക്കും! എന്തെല്ലാമാണു ഇനിയും വരുവാനുള്ള സാധ്യത എന്ന് മുന്‍‌കൂട്ടി ഒരു മാസ്റ്റര്‍ പ്ലാന്‍ ഓരോ നഗരസഭകളും ഉണ്ടാക്കണം. അതിന്റെ അംഗീകരിച്ച രൂപരേഘ ജനങ്ങളെ അറിയിക്കുകയും ചെയ്യണം. അതു അവരെ നഷ്ടപ്പെടുന്നരീതിയിലുള്ള മുതല്‍മുടക്കിനിന്നും രക്ഷിക്കും.

വികസനം മൂലം കേരളാംബയെ “മൂക്കും മുലയും പോയ ശൂര്‍പ്പണഖ” യെപ്പോലെ ആകാതെ, മഹാലക്ഷ്മിയേപ്പോലെ ഐശ്വര്യവതിയായ സുന്ദരിയാക്കി ദൈവത്തിന്റെ സ്വന്തം നാടിനെ മാറ്റാന്‍ ബന്ധപ്പെട്ടവര്‍ ശ്രമിക്കുമോ?

ഇപ്പോഴത്തെ വികസനം, ശാസ്ത്രീയാമായി നടപ്പാക്കാന്‍ ശ്രദ്ധിക്കാന്‍ സര്‍ക്കാരും, ഇതിനോടു ബന്ധപ്പെട്ട എല്ലാവരും ബാധ്യസ്ഥരാണു.!